ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച തടവിലാക്കി പീഡിപ്പിച്ചു. സിതാപൂർ ജില്ലയിലാണ് സംഭവം. 16കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ ഒന്നിനാണ് കുട്ടിയെ കാണാതയത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ, സ്കൂളിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച ദുബാർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുട്ടിയെ രക്ഷപെടുത്തുകയായിരുന്നുവെന്ന് ദുബാർ എസ്എച്ച്ഒ അജയ് പാൽ പറഞ്ഞു.
സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ സർവ ഗ്രാമവാസിയായ രഞ്ജിത് പാൽ (22) എന്നയാളുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. രഞ്ജിത് തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെ ചൊവ്വാഴ്ച ദുബാർ പട്ടണത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് ശേഷം ജയിലിലേക്ക് അയച്ചുവെന്നും എസ്പി ഓംവീർ സിംഗ് പറഞ്ഞു.